അദ്ധ്യായം-103 -സൂറത്തുല്‍ അസ്ര്‍

അദ്ധ്യായം-103 -സൂറത്തുല്‍ അസ്ര്‍

سورة العصر
മക്കയില്‍ അവതരിച്ചു ( സൂക്തങ്ങള്‍ - 3 )
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാന്‍ ആരംഭിക്കുന്നു .
1. وَالْعَصْرِ
കാലത്തെ തന്നെ സത്യം.

ചെറിയതോ വലിയതോ ആയ ഗുണമോ ദോഷമോ ആയ ഒരു കാര്യവും കാലത്തിന്റെ പരിധിയില്‍ നിന്ന് പുറത്ത് പോകുന്നില്ല. രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും ധാരാളം നേട്ടങ്ങളുടെയും അധ:പതനങ്ങളുടെയും സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം.അതിനെല്ലാം കാലം സാക്ഷിയാണ്.അത് കൊണ്ട് തന്നെ കാലം വളരെ ശക്തമാണ്.
ഈ ശക്തമായ കാലത്തെ കൊണ്ട് അള്ളാഹു ആണയിട്ട് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു തത്വമാണ്.കാലമുള്ളിടത്തോളം നില നില്‍ക്കുന്ന ഒരു തത്വം.
وَالْعَصْرِ എന്നത് അസര്‍ നിസ്ക്കാരം എന്നും നബി(സ) ജീവിച്ച കാലഘട്ടം എന്നും ഇവിടെ വ്യാഖ്യാനമുണ്ട്.(ബൈളാവി) അതിന്റെയൊക്കെ മഹത്വം അത് തെളിയിക്കുന്നു
.
2. إِنَّ الْإِنسَانَ لَفِي خُسْرٍ
നിശ്ചയമായും മനുഷ്യ വര്‍ ഗം നഷ്ടത്തില്‍ തന്നെയാണ്.
ഇവിടെ പറയുന്ന നഷ്ടം ഭൌതികമല്ല.കാരണം ഐഹിക ലാഭവും നഷ്ടവും സാശ്വതമല്ല ക്ഷണികമാണ്.അത് അല്ല അള്ളാഹു പറയുന്നത് .എന്നെന്നും നില നില്‍ക്കുന്ന നഷ്ടത്തെയാണ്.അഥവാ പരലോക നഷ്ടം .ഈ നഷ്ടത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയാണ് പ്രധാനമായും ഇസ്ലാം ചെയ്യുന്നത് .ഈ നഷ്ടക്കാരെ കുറിച്ച് ഖുര്‍ആന്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ പറയുന്നുണ്ട്.
ഉദാഹരണമായി സൂറ:അല്‍ കഹ്ഫില്‍ (18: 103-106)അള്ളാഹു പറയുന്നു
.
قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا
الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا
أُولَئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا
ذَلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا
( നബിയേ, ) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്ക്‌ പറഞ്ഞുതരട്ടെയോ? . ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍ .
അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍ . അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല. അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള ( ശിക്ഷയായ ) നരകം.
നഷ്ടം പരലോകത്താണിവര്‍ക്ക് എന്ന് ഇവിടെ വ്യക്തമായല്ലൊ!
يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ وَمَن يَفْعَلْ ذَلِكَ فَأُوْلَئِكَ هُمُ الْخَاسِرُونَ. المنافقون9
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവന്‍ തന്നെയാണ്‌ നഷ്ടക്കാര്‍ . (അല്‍ മുനാഫിഖൂന്‍ -9)

സ്വത്തുക്കളും മക്കളും നിമിത്തം അള്ളാഹുവിന്റെ സ്മരണയെ തൊട്ട് അശ്രദ്ധരായവര്‍ നഷ്ടക്കാര്‍ എന്നാണ് ഇവിടെ പറഞ്ഞത്.ഈ നഷ്ടം പരലോകത്താണെന്നത് വ്യക്തമല്ലേ.!
وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَى حَرْفٍ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَى وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ذَلِكَ هُوَ الْخُسْرَانُ الْمُبِينُ (الحج 11
ഒരു വക്കിലിരുന്നുകൊണ്ട്‌ അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന്‌ വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന്‌ വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന്‌ നഷ്ടപ്പെട്ടു. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം. (അല്‍ ഹജ്ജ് -11 )

നന്മ ലഭിക്കുമ്പോള്‍ സമാധാനിക്കുകയും തിന്മ ബാധിച്ചാല്‍ അസ്വസ്ഥനാവുകയും ചെയ്യുന്നവന്‍ വിശ്വാസത്തിന്റെ അഭാവം പ്രകടിപ്പിപ്പിച്ച് നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഉണര്‍ത്തുകയാണിവിടെ.ഈ നഷ്ടവും അനുഭവിക്കുന്നത് പരലോകത്ത് തന്നെ
.

وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ (ال عمران 85

ഇസ്ലാം ( ദൈവത്തിനുള്ള ആത്മാര്‍പ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. ( ആലു ഇംറാന്‍ 85 )

പരലോകത്തെ നഷ്ടത്തിന്റെ കാരണമാണ് ഇസ്‌ലാമിനെ അവഗണിക്കല്‍ എന്ന് ഉണര്‍ത്തുകയാണിവിടെ.ഇങ്ങനെയുള്ള ധാരാളം സൂക്തങ്ങളില്‍ നിന്ന് ഇസ്‌ലാം പറയുന്ന നഷ്ടം പരലോക നഷ്ടം തന്നെ എന്ന് വ്യക്തമാവും

എന്നാല്‍ ഈ നഷ്ടത്തെ തികച്ചും ഭൌതിക ജീവിതത്തെക്കുറിച്ചാണെന്ന് വരുത്താനും അതില്‍ നിന്ന് കരകയറാന്‍ ആധുനിക സംവിധാനങ്ങളുപയോഗപ്പെടുത്തി പരസ്പര സഹകരണത്തോടെ മുന്നോട്ട് പോയാല്‍ വിജയിക്കുമെന്നാണ് അള്ളാഹു പറയുന്നതെന്നും വരുത്തിത്തീര്‍ക്കുന്ന ചില ഭൌതിക വ്യാഖ്യാനങ്ങള്‍ ഇവിടെ പറയുന്നവര്‍ക്ക് തികച്ചും അബദ്ധം പിണഞ്ഞിട്ടുണ്ടെന്നത് വ്യക്തം തന്നെ.
ഏതായാലും പരലോക നഷ്ടത്തില്‍ നിന്ന് മുക്തനാവാനുള്ള നാല് കാരണങ്ങളാണ് അള്ളാഹു പറയുന്നത്
.
3. إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
സത്യ വിശ്വാസം സ്വീകരിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ,സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ(ഇവര്‍ നഷ്ടത്തില്‍ അല്ല)
പരാജയത്തിന്റെ വഴിയില്‍ നിന്ന് കരകയറാനും വിജയത്തിന്റെ രാജവീഥികളില്‍ സഞ്ചരിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന നാല് കാര്യങ്ങളാണ് ഇവിടെ പറയുന്നത്
.
1) സത്യവിശ്വാസം

അള്ളാഹുവിലും മലക്കുകളിലും ദൈവിക ഗ്രന്ഥങ്ങളിലും അള്ളാഹുവിന്റെ ദൂതന്മാരിലും അന്ത്യനാളിലും നന്മ തിന്മകള്‍ അള്ളാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കലും ആണ് വിശ്വാസത്തിന്റെ കാതല്‍ . ഈ വിശ്വാസമുണ്ടെന്ന് കേവലം അവകാശവാദമല്ല പ്രത്യുത ദൃഢതയുള്ളതാവണം.ആ വിശ്വാസത്തിന്റെ ചൈതന്യത്തിനു മാത്രമെ മനുഷ്യന്റെ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സാദ്ധ്യമാക്കുകയുള്ളൂ… ഉദാഹരണമായി അള്ളാഹുവില്‍ വിശ്വസിക്കുന്നു എന്നതിന്റെ താല്പര്യത്തില്‍ വരുന്ന കുറെ കാര്യങ്ങളുണ്ട്.അവന്‍ എന്നെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു.എന്റെ എല്ലാ കഴിവുകളും അവന്‍ നല്‍കിയതത്രെ.ആ കഴിവുകളൊന്നും അവന്റെ അനിഷ്ടത്തിനു കാരണമാവും വിധം ദുരുപയോഗം ചെയ്തു കൂടാ…ആരും കാണാത്ത സമയത്തും കുറ്റങ്ങളുടെ അഴുക്ക് ചാലില്‍ ഞാന്‍ ചെന്ന് ചാടരുത്.കാരണം അള്ളാഹു അതും സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്നൊക്കെയുള്ള ചിന്ത തന്റെ മനസ്സിനെ സ്വാധീനിക്കും വിധം തന്റെ വിശ്വാസം ഉറച്ചതാണെങ്കില്‍ നീ ഒരു നല്ല മനുഷ്യനായി മാറും കള്ളവും ചതിയും പാര വെപ്പും തട്ടിപ്പും അസാന്മാര്‍ഗികമായ ഒന്നും നിന്നില്‍ നിന്ന് വരാതെയാവും .അങ്ങനെയുള്ള അടുക്കും ചിട്ടയും നിന്റെ ജീവിതത്തില്‍ നീ സ്വായത്തമാക്കുമ്പോഴാണ് പരലോകത്ത് വിജയിച്ചവരുടെ ലിസ്റ്റില്‍ നിനക്ക് സ്ഥാനം ലഭിക്കുന്നത് ഒരു സത്യ വിശ്വാസി അള്ളാഹ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പരിവര്‍ത്തിത മനസ്സുള്ളവനാവുമെന്നാണല്ലോ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്

(2) സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക

അള്ളാഹുവും പ്രവാചകരും ചെയ്യാന്‍ നിര്‍ദ്ദേശിച്ചവ ചെയ്യലും ഉപേക്ഷിക്കാന്‍ പറഞ്ഞവ ഉപേക്ഷിക്കലും ആണ് സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കല്‍ .അപ്പോള്‍ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കലെന്നാല്‍ ഏതാനും ആരാധനകള്‍ നിര്‍വഹിക്കല്‍ മാത്രമല്ല. മറിച്ച് സ്വന്തത്തോടും മറ്റുള്ളവരോടും പാലിക്കേണ്ട കടമകള്‍ ഒക്കെ പാലിക്കണം.അപ്പോഴാണ് ഒരാള്‍ ശരിക്കും സല്‍ക്കര്‍മ്മിയാകുന്നത്

(3)സത്യം കൊണ്ട് ഉപദേശിക്കല്‍

ഈ ഉപദേശം അനുഷ്ഠിക്കേണ്ടതോ വര്‍ജ്ജിക്കേണ്ടതോ ആയ എല്ലാ കാര്യങ്ങളിലും വേണം ഇന്നകാര്യം നന്മയാണെന്ന് പറഞ്ഞ് കൊടുക്കുക ഇന്ന കാര്യം തിന്മയാണെന്ന് ഉണര്‍ത്തുക ഇത് കൊണ്ട് മാത്രം ഈ ഉപദേശം പൂര്‍ണ്ണമാകില്ല മറിച്ച് അങ്ങനെ പറഞ്ഞ് കൊടുക്കുന്നതോടൊപ്പം അത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരാന്‍ ശക്തമായി പ്രേരിക്കുന്ന പരുവത്തില്‍ ബലപ്പെട്ടതായിരിക്കണം ഈ ഉപദേശം അഥവാ കേവലം ഒരു പറച്ചില്‍ അല്ല പ്രവര്‍ത്തിക്കാനുള്ള സമ്മര്‍ദ്ധം ഉണ്ടാവുന്ന വിധം ഉപദേശിക്കലാണിവിടെ പറഞ്ഞ വസ്വിയ്യത്ത് എന്ന് ചുരുക്കം.നന്മ കല്‍പ്പിക്കുക തിന്മ വിരോധിക്കുക എന്നത് ഓരോ മുസ് ലിമിന്റെയും കടമയാണെന്ന് ഇസ് ലാം പറയുന്നു.ഓരോരുത്തരുടെ അവസ്ഥയനുസരിച്ച് അതിന്റെ വ്യാപ്തി കൂടിയും കുറഞ്ഞുമിരിക്കുമെങ്കിലും.ഈ ബാധ്യത നിര്‍വഹിക്കാത്തതിനാലാണ് മുന്‍ സമുദായങ്ങള്‍ പലതും ശാപത്തിനര്‍ഹരായതെന്ന് ഖുര്‍ആന്‍ സന്ദേശം നാം സഗൌരവം കാണേണ്ടത് തന്നെ

(4) ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കല്‍

ക്ഷമ മൂന്ന് വിധമാണ്.

(1)ആരാധനക
ള്‍ നിര്‍വഹിക്കാന്‍ ആവശ്യമാകുന്ന ക്ഷമ: സ്വാഭാവികമായും ഒരു നന്മ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ നിന്ന് തന്നെ പുറകോട്ടു പിടിച്ചു വലിക്കുന്ന ഒരു പാട് ഘട്ടങ്ങളുണ്ടാവും അതൊക്കെ അവഗണിച്ച് വേണം ആരാധനാ കാര്യങ്ങള്‍ ചെയ്യല്‍ .

(2) തിന്മകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള ക്ഷമ : അരുതായ്മകളിലേക്ക് തന്നെ ആകര്‍ഷിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ മനുഷ്യന്റെ പരിസരത്തുണ്ടാവും.അത് അവഗണിക്കാന്‍ നല്ല ക്ഷമവേണം വെട്ടം കാണുന്നിടത്തേക്ക് ഓടി അടുക്കുന്ന ഈയാം പാറ്റകള്‍ തീയില്‍ കിടന്ന് വേവുമ്പോലെ ആശ്വാസത്തിന്റെ തീരങ്ങളിലേക്കാണ് താന്‍ നടന്നടുക്കുന്നത് എന്ന മിഥ്യാധാരണയിലാണ് പലരും തെറ്റുകളില്‍ ചെന്ന് ചാടുന്നത്.അപ്പോള്‍ തെറ്റുകളിലേക്ക് തന്നെ മാടി വിളിക്കുന്ന സാഹചര്യങ്ങളുണ്ടാവും .അവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയണം ഞാന്‍ തിന്മയിലേക്ക് നീങ്ങുകയില്ല എന്ന ഉറച്ച തീരുമാനമുണ്ടാവണം അതിനു നന്മയുടെ പക്ഷത്ത് ഉറച്ച് നില്‍ക്കാനും തിന്മയെ അവഗണിക്കാനുമുള്ള നെഞ്ചുറപ്പ് വേണം അതിനാവശ്യമായ ഏറ്റവും പ്രധാനമായ ഗുണമത്രെ തിന്മക്കെതിരെയുള്ള ക്ഷമ!

(3)പരീക്ഷണങ്ങളിലുള്ള ക്ഷമ :
പലപ്പോഴും ആപത്തുകളില്‍ നാം പെട്ട് പോകും രോഗങ്ങളും തിരിച്ചടികളുമൊക്കെ ഉണ്ടാവും .പ്രതീക്ഷകള്‍ ചിലപ്പോള്‍ തകരും .ആ ഘട്ടങ്ങളിലൊക്കെ അള്ളാഹുവാണ് എനിക്ക് നന്മയും തിന്മയും നല്‍കിയത് എന്നും അവന്‍ തീരുമാനിക്കുന്നതല്ലാതെ ഒന്നും നടക്കുകയില്ലെന്നും വിശ്വസിക്കുന്നിടത്ത് നിന്ന് മാത്രമേ ഈ ക്ഷമ നമുക്ക് സ്വായത്തമാക്കാന്‍ കഴിയുകയുള്ളൂ

മുസ്വീബത്തുകള്‍ (പരീക്ഷണങ്ങള്‍) വരുമ്പോള്‍ അവന്‍ انا لله وانا اليه راجعون ചൊല്ലുന്നവരാണ് എന്ന ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് എന്താണ് നാം മനസ്സിലാക്കുന്നത് ? ഞങ്ങള്‍ അള്ളാഹുവിന്നുള്ളവരാണ് എന്നാല്‍ എന്റെ ജീവിതത്തില്‍ എന്ത് തീരുമാനം എടുക്കാനും അള്ളാഹു അവകാശമുള്ളവനാണെന്നല്ലേ?അപ്പോള്‍ അവന്‍ എടുത്ത തീരുമാനത്തെ നാം എങ്ങനെയാണ് ചോദ്യം ചെയ്യുക?അതാണ് പരീക്ഷണങ്ങളിലുള്ള ക്ഷമ..

നാം നന്മ കല്‍‌പ്പിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും ചിലപ്പോള്‍ മോശമായ പലതും കേള്‍ക്കേണ്ടി വരും അതൊക്കെ ക്ഷമയോടെ നേരിടാന്‍ നമുക്കാവണം എന്നാണ് അള്ളാഹു ഉണര്‍ത്തുന്നത് സദാചാര മൂല്യങ്ങളില്‍ നിന്ന് സമൂഹം വല്ലാതെ അകന്ന് കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഈ ക്ഷമകൊണ്ടുള്ള വസ്വിയത്തിന്റെ വ്യാപ്തി വളരെ വലുതാണ് ഈ നാലു കാര്യങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണം (സത്യ വിശ്വാസവും സല്‍ക്കര്‍മ്മങ്ങള്‍ നിര്‍വഹിക്കലും) വ്യക്തിപരമായി ഓരോരുത്തര്‍ക്കും നന്നാവാനുള്ളതും പിന്നെയുള്ള രണ്ടെണ്ണം(സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കല്‍ ) സമൂഹത്തെ പൊതുവായി നന്നാക്കാനുള്ളതുമാണ്.അപ്പോള്‍ ഈ നാലു കാര്യങ്ങള്‍ നടപ്പാക്കിയാല്‍ സമുദായം വലിയ വിജയം നേടും എന്നതില്‍ സന്ദേഹമില്ല

ഈ സൂറത്തിന്റെ അര്‍ത്ഥ വ്യാപ്തിയെ കുറിച്ച് ഇമാം ശാഫി(റ) പറയുന്നു. “ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് ഇത് മതിയാകുമായിരുന്നു കാരണം ഖുര്‍ആനിലെ എല്ലാ വിജ്ഞാനങ്ങലും ഇതുള്‍ക്കൊണ്ടിരിക്കുന്നു.(ആശയം ഇബ്നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട് 4/802)

അവയുടെ മൌലികമായ വശങ്ങള്‍ സംക്ഷിപ്തമായി ഇതില്‍ അടങ്ങിയിട്ടുണ്ട് എന്ന് സാരംഈ സൂറത്ത് ഓതുന്നവര്‍ക്ക് അള്ളാഹു പൊറുത്ത് കൊടുക്കുമെന്നും സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട് (ബൈളാവി 2/620)

നബി(സ) തങ്ങളൂടെ ശിഷ്യന്മാര്‍ തമ്മില്‍ കാണുമ്പോള്‍ ഒരാള്‍ മറ്റെയാള്‍ക്ക് അസ്ര്‍ സൂറത്ത് ഓതിക്കൊടുക്കുകയും എന്നിട്ട് ഒരാള്‍ മറ്റെ ആള്‍
ക്ക് സലാം പറയുകയും ചെയ്യാതെ പിരിയാറില്ല എന്ന് ഉബൈദുള്ളാഹിബിന്‍ ഹുസ്വൈന്‍ (റ) പറഞ്ഞിട്ടുണ്ട് (ഇബ്നു കസീര്‍ 4/802).