അദ്ധ്യായം 102 : സൂറത്തുത്തകാഥുര്‍

അദ്ധ്യായം 102 : സൂറത്തുത്തകാഥുര്‍

سورة التكاثر
മക്കയില്‍ അവതരിച്ചു ( സൂ‍ക്തങ്ങള്‍- 8 )
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാന്‍ ആരംഭിക്കുന്നു .
1. أَلْهَاكُمُ التَّكَاثُرُ
പരസ്പരം പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
ധനത്തിന്റെ വര്‍ദ്ധനവും ഐഹിക സൌകര്യങ്ങളും കൊണ്ടുള്ള അഭിമാനം കൊള്ളുന്നതിനിടക്ക് അള്ളാ‍ഹുവിന്റെ ആരാധനയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തെറ്റിപ്പോകുന്നു എന്നാണിവിടെ ഉദ്ദേശ്യം.
ഗോത്രങ്ങള്‍ തമ്മിലുള്ള അഭിമാനം പറയലും കച്ചവടത്തിലെ വര്‍ദ്ധനവില്‍ പെരുമ നടിക്കലുമൊക്കെ ഇവിടെ വരാവുന്നതാണ്(ഖുര്‍ത്വുബി)
ധനം മക്കള്‍ മുതലായ ഭൌതിക സംവിധാനങ്ങള്‍ ലഭിക്കുമ്പോള്‍ തനിക്ക് മറ്റുള്ളവരേക്കാള്‍ ധനവും മക്കളും അധികമുണ്ടെന്ന തലക്കനവും അത് വര്‍ദ്ധിപ്പിക്കാനുള്ള മത്സര മന:സ്ഥിതിയും ഈ പെരുപ്പം കാണിക്കല്‍ എന്നതിന്റെ വിവക്ഷയില്‍ വരുന്നു. ധനവും മക്കളുമെല്ലാം അള്ളാഹു നമുക്ക് നല്‍കുന്ന അനുഗ്രഹങ്ങളാണ് അത് അള്ളാഹുവിന്റെ അനുഗ്രഹം എന്ന നിലയില്‍ അതിനു നന്ദി രേഖപ്പെടുത്തുന്ന മന:സ്ഥിതിയും കൂടുതല്‍ വിനയം പ്രകടിപ്പിക്കലുമാണ് വിശ്വാസിയുടെ ബാദ്ധ്യത.അതിനു പകരം ഇതൊക്കെ തന്റെ മഹത്വമാണെന്ന മിഥ്യാ ധാരണയില്‍ നിന്നാണ് ഈ പെരുപ്പം കാണിക്കലും പെരുമ നടിക്കലും ഉണ്ടാകുന്നത്.
ഈ സൂക്തം ഓതിക്കൊണ്ട് നബി(സ) പറഞ്ഞു. "ആദമി(അ)ന്റെ മകന്‍ (മനുഷ്യന്‍) പറയും എന്റെ ധനം,എന്റെ ധനം,എന്ന്!(അല്ലയോ മനുഷ്യാ!)നീ തിന്നു തീര്‍ത്തതോ, നീ ഉടുത്തു പഴക്കിയതോ, നീ ധര്‍മ്മം കൊടുത്ത് നടപ്പില്‍ വരുത്തിയതോ അല്ലാതെ നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും ഉണ്ടോ?ഇതല്ലാത്തതെല്ലാം പോയിപ്പോകുന്നതും ജനങ്ങള്‍ക്കായി നീ വിട്ട് കൊടുക്കുന്നതുമാണ്.(മുസ് ലിം)
ധന വര്‍ധനവിനായുള്ള മനുഷ്യന്റെ നെട്ടോട്ടം വ്യക്തമാക്കുന്ന ഒരു നബി വചനം കാണുക. അനസ് ബിന്‍ മാലിക്(റ) നബി(സ) പറഞ്ഞതായി പറയുന്നു. "മനുഷ്യന് സ്വര്‍ണ്ണത്തിന്റെ രണ്ട് മലഞ്ചെരിവുകളുണ്ടായാല്‍ മൂന്നാമതൊന്നു കൂടി അവന്‍ ഇഷ്ടപ്പെടും (അതിനായി ശ്രമം തുടരും) മണ്ണല്ലാതെ അവന്റെ വായയെ നിറക്കുകയില്ല(ഖബ്റിലെത്തുവോളം തന്റെ ആര്‍ത്ഥി തീരുകയില്ല) അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ പാശ്ചാത്താപം സ്വീകരിക്കും(ഇങ്ങനെയൊക്കെ അള്ളാഹുവിനെ മറന്ന് ഓടിയവര്‍ തെറ്റ് തിരുത്തി നാഥനിലേക്ക് മടങ്ങാന്‍ തയാറായാല്‍ അവനെ അള്ളാഹു സ്വീകരിക്കും(തുര്‍മുദി)
تكاثر എന്നാല്‍ അനധികൃ‌തമായി ധനം ഒരുമിച്ച് കൂട്ടുക, കടമകള്‍ അതില്‍ നിന്ന് വീട്ടാതിരിക്കുക, വെറുതെ ധനം കെട്ടിപ്പൂട്ടി വെക്കുക എന്നാണിതിന്റെ അര്‍ത്ഥം എന്നും വ്യാഖ്യാനമുണ്ട്.
2. حَتَّى زُرْتُمُ الْمَقَابِرَ
നിങ്ങള്‍ ഖബ്ര്‍ സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നത് വരെ.
ഈ പെരുമ നടിക്കല്‍ ; മരണം വരെയും നിങ്ങള്‍ തുടരും എന്നാണ് അള്ളാഹു ഉണര്‍ത്തുന്നത്. ഖബ്‌റുകള്‍ സന്ദര്‍ശിക്കുക എന്നതിന്റെ താല്പര്യം നിങ്ങള്‍ ഖബ്റില്‍ ആകുക എന്നത്രെ!
അതായത് ഭൌതികതയുടെ വികാസത്തിനായി മാത്രം ജീവിക്കുന്ന മനുഷ്യന്‍ ഈ പ്രവര്‍ത്തനം മരണം വരെ തുടരുമെന്നും മരണ ശേഷം ജീവിതത്തിലെ അരുതായ്മകളുടെ പേരിലുള്ള ശിക്ഷകള്‍ താന്‍ നേരിടേണ്ടി വരുമെന്നുമാണ്. അപ്പോള്‍ അവന്‍ വിലപിക്കും അത് വരെ ഈ ഒരു അവസ്ഥയെ കുറിച്ച് അവന്‍ വിസ്മരിക്കും
ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു. "ഖബര്‍ സന്ദര്‍ശനം കടുത്ത മനസുകള്‍ക്കുള്ള ഏറ്റവും വലിയ ഔഷധമാണ്. അത്യാഗ്രഹം ഒഴിവാക്കാനും ദുനിയാവിനെ സ്നേഹിക്കാതിരിക്കാനും അത് പ്രേരണ നല്‍കും, നിങ്ങള്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം നേരത്തേ ഞാന്‍ വിലക്കിയിരുന്നു. ഇനി നിങ്ങള്‍ ഖബ്റുകള്‍ സന്ദര്‍ശിക്കുക കാരണം അത് നിങ്ങളെ ഭൂമിയില്‍ പ്രബഞ്ച ത്യാഗികളും പരലോകത്തെ ചിന്തിപ്പിക്കുന്നവരുമാക്കും എന്ന നബിവചനം ഇവിടെ പ്രസക്തമാണ്(ഖുര്‍ത്വുബി20/123)
പണ്ഡിതന്മാര്‍ പറയുന്നു. മനസിനെ ചികിത്സിച്ച് ഭൌതിക പ്രേമത്തില്‍ നിന്ന് നാഥനെ അനുസരിക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാ രസങ്ങളെയും മുറിച്ച് കളയുന്ന, സംഘത്തില്‍ നിന്ന് തന്നെ വേര്‍പെടുത്തി കൊണ്ട് പോകുന്ന, മക്കളെ അനാഥരാക്കുന്ന, മരണം എന്ന യാഥാര്‍ത്ഥ്യത്തെ നന്നായി ഓര്‍ക്കുക. മരണാസന്നരെ (ആ അവസ്ഥയില്‍ ) കാണാന്‍ ശ്രദ്ധിക്കുക. മരണപ്പെട്ട മുസ്‌ലിംകളുടെ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ഹൃ‌ദയം കടുത്തവര്‍ക്കും ദോഷം പതിവാക്കിയവര്‍ക്കും ഫലപ്രദമായ ചികിത്സയാണ്. അതായത് എത്ര വലിയവനും മരിക്കുന്നു അതില്‍ നിന്ന് അവനു രക്ഷപ്പെടാനാവുന്നില്ല . രംഗബോധമില്ലാതെ എല്ലാവരിലേക്കും കടന്ന് വരുന്ന സത്യമാണ് മരണം ഇത് ഓര്‍ത്താല്‍ നന്നാവാന്‍ കഴിയും. മരണാസന്നനായ മനുഷ്യന്റെ നിസഹായത കാണുമ്പോഴും ഭൂമിയിലെ നമ്മുടെ അലക്ഷ്യമായ ജീവിതത്തില്‍ നിന്ന് മാറാന്‍ പ്രേരണ നല്‍കും .ശാന്ത ഗംഭീരമായ മൂകത തളം കെട്ടി നില്‍ക്കുന്ന ഖബ്‌ര്‍ സന്ദര്‍ശിക്കുമ്പോള്‍ ഇവരൊക്കെ എത്ര വലിയ സംവിധാനത്തോടെ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നിട്ടും ഖബ്‌റാകുന്ന കല്ലറയില്‍ അവനിപ്പോള്‍ ഏകനായി കഴിയുന്നു ഇത് എനിക്കും വരാനുള്ള സംഭവമാണ് .ഇത് ചിന്തിച്ച് നന്നാവാന്‍ കഴിയാത്തവര്‍ ഒന്നും മനസിലാവാത്തവനാണ്.
ഭൌതിക ജീവിതത്തില്‍ എത്ര തന്നെ നമുക്ക് സുഖ സൌകര്യങ്ങള്‍ ലഭിച്ചാലും അതില്‍ നിന്ന് അവന്‍ ഉപയോഗപ്പെടുത്തുന്നത് വളരെ കുറഞ്ഞ ഭാഗം മാത്രമാണ് അതും ചുരുങ്ങിയ കാലത്തേക്ക് മാത്രം!പിന്നെ അത് മുഴുവനും മറ്റുള്ളവര്‍ക്ക് വിട്ട് കൊടുത്ത് അവന്‍ വെറും കയ്യോടെ യാത്രയാവുന്നു ഇതാണ് ഭൌതിക ജീവിതത്തിന്റെ സ്വഭാവമെങ്കില്‍ അതിന്റെ പേരില്‍ പെരുമ നടിക്കാനും എന്നാല്‍ എന്നെന്നും ജീവിക്കേണ്ട പരലോകത്തെ വിസ്മരിക്കാനും മനുഷ്യന്‍ തയാറാകുന്നത് വ്യക്തമായ വിവര ദോഷം തന്നെ. ഈ വിഡ്ഡിത്തം തുടരുന്ന മനുഷ്യര്‍ക്കുള്ള ശക്തമായ താക്കീതാണ് തുടര്‍ന്ന് അള്ളാഹു പറയുന്നത്.
3. كَلَّا سَوْفَ تَعْلَمُونَ
വേണ്ടാ..പിന്നീട് നിങ്ങള്‍ക്ക് മനസിലാകും
നിങ്ങളുടെ ഈ ഭൌതിക സംവിധാനങ്ങളൊന്നുമല്ല യാഥാര്‍ത്ഥ്യം ഇതിന്റെയൊക്കെ അവസാനം വരാനിരിക്കുന്ന ചില അനുഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും. ഭൂമിയില്‍ പ്രവാചകന്മാരും സത്യ വിശ്വാസികളും നല്‍കിയിരുന്ന ഉല്‍ബോധനങ്ങള്‍ സത്യമായിരുന്നു എന്ന്.
ഈ മനസ്സിലാവല്‍ ഖബ്‌ര്‍ ജീവിതം മുതല്‍ തന്നെ തുടങ്ങും .അതാണിവിടെ സൂചിപ്പിക്കുന്നത് ഖബ്‌റില്‍ ശിക്ഷയുണ്ടാവുമോ എന്ന സംശയത്തിന്റെ നിവാരണം ഈ ആയത്തിലുണ്ട്.
ഈ ആയത്തില്‍ മനസിലാവും എന്ന് പറഞ്ഞത് ഖബ് റില്‍ വെച്ച് മനസിലാവും എന്നാണ്
.
4. ثُمَّ كَلَّا سَوْفَ تَعْلَمُونَ
പിന്നെ വേണ്ടാ...വഴിയെ നിങ്ങള്‍ക്ക് മനസിലാകും
ഇത് പുനര്‍ജന്മത്തിനു ശേഷം ശരിക്കും അനുഭവിക്കുന്ന അവസ്ഥയിലേക്കാണ് സൂചന നല്‍കുന്നത്
ഒന്നാമത് മനസിലാവുമെന്ന് പറഞ്ഞത് മരണ സമയത്തുള്ള ബേജാറുകളാണെന്നും രണ്ടാമത്തെ മനസിലാവല്‍ ഖബ്‌റില്‍ മുന്‍‌കര്‍(അ), നകീര്‍ (അ)ചോദ്യം ചോദിക്കുകയും ഉത്തരം കിട്ടാതെ ഇവര്‍ വിഷമിക്കുകയും ചെയ്യുന്ന സമയത്ത് അനുഭവപ്പെടുന്നഅവസ്ഥയാണെന്നും അഭിപ്രായമുണ്ട്
ഒന്നാമത് പറഞ്ഞ മനസിലാവും എന്നത് അവിശ്വാസികള്‍ ശിക്ഷ കാണുമ്പോള്‍ മനസിലാവുമെന്നും രണ്ടാമത് പറഞ്ഞത് സത്യ വിശ്വാ‍സികള്‍ പ്രതിഫലം, കാണുമ്പോള്‍ മനസിലാവും എന്നാണെന്നും ഇവിടെ അര്‍ത്ഥം വരാം(ഖുര്‍ത്വുബി). ഇതൊന്നും ഊഹങ്ങളല്ല മറിച്ച് മനുഷ്യന്‍ ശരിക്കും അനുഭവത്തില്‍ മനസിലാക്കാന്‍ പോകുന്ന കാര്യങ്ങളാണെന്നത്രെ അള്ളാഹു പറയുന്നത്.
5. كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ
നിശ്ചയം.നിങ്ങള്‍ ദൃഢമായ അറിവ് അറിഞ്ഞിരുന്നെങ്കില്‍ .(നിങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യുമായിരുന്നില്ല).
കല്ലാ എന്ന പദം ഒരിക്കലും നിങ്ങള്‍ ഈ നിലപാട് ആവര്‍ത്തിക്കരുതെന്ന താക്കീതിനായുള്ള ശൈലി യാണ്.നിങ്ങള്‍ അരുതായ്മകള്‍ ചെയ്യല്ലെ ദു:ഖിക്കേണ്ടി വരും എന്ന താക്കീതാണിത് പരലോകത്ത് വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് താന്‍ മനസിലാക്കുന്ന യാഥാര്‍ഥ്യം ഇപ്പഴേ ചിന്തിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഐഹിക ജീവിതത്തിന്റെ പ്രൌഡിക്കായി പരലോകം നശിപ്പിക്കുമായിരുന്നില്ല എന്നാണിതിന്റെ ചുരുക്കം ഇതൊരു ശക്തമായ താക്കീതാണ്.
6. لَتَرَوُنَّ الْجَحِيمَ
ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങള്‍ കാണുക തന്നെ ചെയ്യും.
ഇത് മറ്റൊരു താക്കീത് ആണ്.നരകം കാണുമെന്നത് എല്ലാവരും കാണുമെന്നും അവിശ്വാസികള്‍ കാണുന്നതാണെന്നും അഭിപ്രായമുണ്ട് നരകത്തിന്റെ മുകളില്‍ സ്ഥാപിച്ച സ്വിറാത്ത് എന്ന പാലം കടക്കാതെ സ്വര്‍ഗത്തിലെത്താനാവില്ല അപ്പോള്‍ വിശ്വാസികളും അത് (നരകം) കാണും അവിശ്വാസികള്‍ക്ക് അത് താമസ സ്ഥലവും വിശ്വാസികള്‍ക്ക് അത് സ്വര്‍ഗത്തിലേക്കുള്ള നടപ്പു വഴിയുമാണ്.
7. ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
പിന്നെ നിശ്ചയം നിങ്ങള്‍ അതിനെ ദൃഢമായ കണ്‍കാഴ്ചയായി കാണുക തന്നെ ചെയ്യും
നരകത്തില്‍ അവിശ്വാസികള്‍ പ്രവേശിക്കുമ്പോഴുള്ള അനുഭവമാണീ കണ്‍‌കാഴ്ച കൊണ്ട് ഉദ്ദേശ്യം.
വരാനിരിക്കുന്ന ആ അവസ്ഥ നിങ്ങള്‍ക്ക് ശരിക്കും ബോധ്യമുണ്ടായാല്‍ അകക്കണ്ണ് കൊണ്ട് ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് നരകം കാണാനാവുമെന്നും പിന്നീട് പരലോകത്ത് മുഖത്തുള്ള കണ്ണ് കൊണ്ട് കാണാന്‍ സാധിക്കും എന്ന അര്‍ത്ഥവും ചില ഇമാമുകള്‍ ഇവിടെ പറയുന്നുണ്ട്(ഖുര്‍ ത്വുബി)
.
8. ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
അനന്തരം അന്നത്തെ ദിവസം നിങ്ങളുടെ സുഖാനുഗ്രഹങ്ങളെപറ്റി നിശ്ചയമായും നിങ്ങളോട് ചോദിക്കപ്പെടുന്നതാണ്.
ഈ ജീവിതത്തില്‍ അനുഭവിച്ച എല്ലാ സുഖ സൌകര്യങ്ങളെക്കുറിച്ചും അത് എങ്ങനെ കിട്ടി, എന്തില്‍ ചിലവഴിച്ചു എന്നൊക്കെ ചോദ്യം ചെയ്യപ്പെടും. കത്തിജ്വലിക്കുന്ന നരകം കണ്‍ ‌മുന്നില്‍ ഹാജറാക്കപ്പെട്ടിട്ടുമുണ്ടാകും. ഈ സമയത്ത് തൃപ്തികരമായ മറുപടി പറഞ്ഞ് രക്ഷപ്പെടാന്‍ സാധിക്കണമെങ്കില്‍ ഈ ഭൌതിക നേട്ടങ്ങളില്‍ മതി മറക്കുന്നതും മേനി നടിക്കുന്നതും ഒഴിവാക്കി പരലോക രക്ഷക്ക് വേണ്ട മുന്‍‌കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു .നമുക്ക് അള്ളാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ചോദ്യം ചെയ്യപ്പെടും എന്ന ബോധം നമുക്ക് വേണം

നിശ്ചയം കേള്‍വി,കാഴ്ച ,ഹൃദയം എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാകുന്നു(ഇസ്റാ‍അ് 36)
അഞ്ചു കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ അന്ത്യ നാളില്‍ മനുഷ്യ ന്റെ കാലടികള്‍ (വിചാരണ സ്ഥലത്ത് നിന്ന്)നീങ്ങുകയില്ല ..അവന്റെ ആയുസ്സ് എന്തില്‍ വിനിയോഗിച്ചു?അവന്റെ യുവത്വം എന്തില്‍ നശിപ്പിച്ചു? അവന്റെ ധനം എവിടെ നിന്ന് സമ്പാദിച്ചു? എന്തില്‍ ചിലവഴിച്ചു?അവനു അറിവുള്ള വിഷയത്തില്‍ എന്ത് പ്രവര്‍ത്തിച്ചു?എന്നിവയാണിത്(തുര്‍മുദി)

നബി(സ) യും അബൂബക്കര്‍(റ) ഉമര്‍(റ) എന്നിവരും വിശന്ന് വലഞ്ഞ ഒരു അവസ്ഥയില്‍ ഒരു അന്‍സാരി(നബി (സ) യുടെ മദീനക്കാരനായ ഒരു ശിഷ്യന്‍ ) -മാലിക് ബിന്‍ അല്‍തയ്ഹാന്‍ (റ) അവരെ സല്‍ക്കരിച്ചു.ആദ്യം ഈത്തപ്പഴവും പിന്നീട് ആടിനെ അറുത്ത് ഭക്ഷണവും നല്‍കി ഭക്ഷണ ശേഷം നബി(സ) ഇങനെ പറഞ്ഞു. തീ ച്ചയായും അന്ത്യ നാളില്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും വീട്ടില്‍ നിന്ന് വിശന്നിറങ്ങിയ നിങ്ങള്‍ക്ക് വിശന്ന് തന്നെ മടങ്ങി പോകേണ്ടി വന്നില്ല എന്നത് അള്ളാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹമാകുന്നു(മുസ് ലിം)

നിര്‍ഭയത്വം,ആരോഗ്യം,ഒഴിവ് സമയം,പഞ്ചേന്ദ്രിയങ്ങള്‍,രുചികരമായ ഭക്ഷണം ,ശുദ്ധജലം ,ഉറക്കം തുടങ്ങിയവയൊക്കെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്

അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ മേനി നടിക്കുകയല്ല ഇതിനു വിചാരണ വരും എന്ന ഭയത്താല്‍ വിനീതനായി ശ്രദ്ധയോടെ ജീവിക്കാന്‍ നാം ശ്രദ്ധിക്കണം